Sunday, September 4, 2011

മന്ദാകിനിയുടെ പുത്രന്‍... (ഭാഗം മൂന്നു)

കടവില്‍ മുത്തു ആള്‍ക്കാരോട് പണം വാങ്ങുകയാണ്.അക്കരേയ്ക്ക് ഒരു രൂപയാണ് ചാര്‍ജു.കുട്ടികളോട് അമ്പതു പൈസ മാത്രമേ വാങ്ങാറുള്ളൂ .മുത്തുവിന്റെ തോണിയില്‍ പോകാനാണ് ആളുകള്‍ കൂടുതല്‍ അവന്‍ വളരെ വേഗതയില്‍ തോണി പായിക്കും എന്ന് മാത്രമല്ല അവന്റെ സരസമായ സംഭാഷണം മറ്റുള്ളവരെ ആകര്‍ഷിക്കുന്നുണ്ട് എന്നതിന് തെളിവ് കൂടിയാണത്.
പണം എന്നി നോക്കി കീശയിലിട്ടു മുത്തു തോണിയിലെ വെള്ളം പാള കൊണ്ട് കോരിക്കളഞ്ഞു.കീശയിലെ ചില്ലറത്തുട്ടുകള്‍  തോണിയിലേക്ക്  തന്നെ ചിതറി വീണു.അവനതു കൈലിയുടെ കോന്തലയില്‍ വെച്ച് മുറുക്കി.ചില്ലറത്തുട്ടുകള്‍ വയ്ക്കാന്‍ പ്ലാസ്റ്റിക്‌  ടബ്ബ ആവശ്യമാണ്‌..
എതിരെ നിന്നും അന്ത്രുമാന്റെ തോണി വരുന്നുണ്ട്.രണ്ടോ മൂന്നോ ആള്‍ക്കാരെ അതിലുള്ളൂ...തോണി മുത്തുവിന്റെ തോണിയുടെ സമീപം കയറ്റി വെച്ച് അന്ത്രുമാന്‍ പണം അരയിലെ ബെല്‍ട്ടില്‍ തിരുകി.എന്നിട്ടയാള്‍ ഒരു ബീടിക്കു തീ കൊളുത്തി.മുത്തുവിന്റെ നേര്‍ക്ക്‌ രൂക്ഷമായ ഒരു നോട്ടം നോക്കി.അവന്‍ ഒന്ന് പുഞ്ചിരിച്ചു.
"യ്യ്  എന്താടാ ഇളിക്കണേ...ഞമ്മളെ ചിരിച്ച് മയക്ക്വാ..നിന്റപ്പനോട് ചിരിച്ച മതി..ഹമുക്കെ.."അയാളുടെ ദേഷ്യം വാക്കുകളായി പ്രവഹിച്ചു.മുത്തു തല തിരിച്ചു നാലുപാടും നോക്കി.ആരുമില്ല..അപ്പന് വിളിച്ചതില്‍ അവനു കലശലായ ദേഷ്യം ഉണ്ടായെങ്കിലും ഒന്നും പറയാന്‍ നിവൃത്തിയില്ലാത്തത് കാരണം മിണ്ടാതിരുന്നു.
അന്ത്രുമാന്‍ ബീഡി ആഞ്ഞാഞ്ഞു വലിക്കുകയാണ്‌.അയാളുടെ കണ്ണുകള്‍ ചുവന്നു വന്നിട്ടുണ്ട്.മുത്ത്വിനു ഭയം തോന്നി.അവന്‍ വേഗം തോണി ഉന്തി പുഴയിലെക്കിറക്കി.പിന്നെ വേഗം തുഴഞ്ഞു നീങ്ങി.
എതിരെ നിന്നും കാദറിക്കയുടെ കടത്ത് വള്ളം വരുന്നുണ്ട്.അന്ത്രുമാനെപ്പോലെ തടിച്ചു മസ്സിലുകളുള്ള കാദറിക്ക പക്ഷെ പാവമാണ്.തന്നെ മോനെ എന്നല്ലാതെ വിളിച്ചിട്ടില്ല.
"എന്താ മോനെ തന്നെ തുഴയുന്നെ..ആള്‍ക്കാരില്ലേ?"കാദറിക്ക അന്വേഷിച്ചു.
അന്ത്രുമാന്‍ ചീത്ത വിളിച്ചത് പറയണോ?വേണ്ട അത് പിന്നെ പറയാം...
ഏയ്‌ ..ഒന്നുമില്ല കാദറിക്കാ..ആള്‍ക്കാര് കുറവാ.."അവന്‍ മറുപടി കൊടുത്തു.
ഏതായാലും അന്ത്രുമനെ പേടിച്ചു കടത്ത് പണി നിര്‍ത്താന്‍ ഉദ്ദേശമില്ല..കുടുംബം പട്ടിണി ആയിപ്പോകും.അവന്‍ കെട്ടിക്കാറായ ചേച്ചിയെ ഓര്‍ത്ത്‌.കുടുംബത്തെയോര്‍ത്തു..അന്ത്രുമാന് പണി കുറവാണ്.അതായിരിക്കും തന്നോട് ദേഷ്യം..അവന്‍ സ്വയം സമാദാനിക്കാന്‍ ശ്രമിച്ചു.ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഈപുഴയും തോണിയുമാണ്‌  തന്റെ കളിക്കൂട്ടുകാര്‍ അത് ഉപേക്ഷിക്കാന്‍ എന്തായാലും സാധ്യമല്ല.മുത്തു ആഞ്ഞു തുഴഞ്ഞു.
തോണി ഒരു തെങ്ങില്‍ ബന്ധിച്ച് അവന്‍ ഗോവിന്ദന്‍ കുട്ടിയുടെ ചായക്കടയിലേക്ക് കയറി.നല്ല വിശപ്പുണ്ട്.ചായക്കടയില്‍ മൂന്നു നാലുപേര്‍ ഇരിക്കുന്നുണ്ട്‌.പത്രത്തിലെ വാര്‍ത്തകളെപറ്റിയുള്ള  ചൂടന്‍ അഭിപ്രായങ്ങള്‍ ഡസ്കില്‍ ആഞ്ഞടിച്ചും ,ബീഡി വലിച്ചു പുകയൂതിയും ,ചിലര്‍ എഴുന്നേറ്റു നിന്നും ഘോര ഘോരം പ്രസംഗിക്കുന്നുണ്ട്.



















































No comments:

Post a Comment